Wednesday, 27 November 2013

ഒരു അഭയാര്‍ത്ഥിയുടെ മനസ്സിലൂടെ

             എന്റെ ആ പഴയ ചിലങ്കയില്‍ നിന്ന്‍ ഇന്ന് പൊഴിഞ്ഞത് പതിനാറാമത്തെ മണിയാണ്
.മെല്ലെ വിതുംബികൊണ്ട് അതും യാത്ര പറഞ്ഞപ്പോള്‍ ഒരു തരം നിര്‍വികാരത മനസ്സില്‍ വളരുന്നത്‌ ഞാന്‍ അറിഞ്ഞു.
പിന്നെയും ആ ചിലങ്ക ഹൃദയത്തോട് ചേര്‍ത്ത്, ഒന്നമര്‍ത്തി ചുംബിച്ച്, ശക്തിയോടെ ഒന്ന് കൂടി കിലുക്കി.ചിലങ്കയുടെ താളത്തില്‍ നിന്റെ ചിരി മനസ്സില്‍ എവിടെയൊക്കെയോ തട്ടി പ്രതിധ്വനിച്ചു .
                           ഇപ്പോള്‍ ആ മുറിയിലെ 58 പേരുടെയും കണ്ണുകള്‍ എന്നിലാണ്.എന്റെ ചിലങ്കയേയും എന്നെയും അവര്‍ മാറി മാറി നോക്കി.
ചിതറി കിടക്കുന്ന മണികളില്‍ ഞാന്‍ കാണുന്ന വിരഹത്തിന്റെ സൗന്ദര്യം അവര്‍ കാണുന്നുണ്ടാകില്ല .കാരണം അവരുടെ കണ്ണുകളില്‍ വിശപ്പാണ്,വേദനയാണ്, ഈ അഭയാര്‍ത്ഥി ക്യാമ്പിന്റെ മുഷിപ്പിക്കുന്ന നിര്‍വികാരതയാണ്.
ആ നിര്‍വികാരതയുടെ കറുപ്പ് എന്റെ മനസ്സിലെ പ്രണയത്തിന്‌ മൂഡതയുടെ പരിവേഷം നല്‍കുന്നു.
പുറത്തു ഇരുട്ട് വീണു തുടങ്ങിയിരുന്നു.മനസ്സിലെ നിലാവിനെ പോലും കാര്‍ന്നു തിന്നുന്ന ഇരുള്‍ നിറഞ്ഞ ഒരു ലോകം മുന്നില്‍ തുറക്കപ്പെടുന്നതു പോലെ തോന്നി എനിക്ക്.ചുറ്റും കണ്ണോടിച്ചപ്പോള്‍ ഒരമ്മയുടെ നെഞ്ചോടു ചേര്‍ന്ന് വിശന്നു കരഞ്ഞു കരഞ്ഞുറങ്ങുന്ന ഒരുണ്ണി.
ക്രൂരനായ ഒരു പുഴു കാര്‍ന്നു കാര്‍ന്നു തിന്നുന്ന ഒരു പനിനീര്‍ പൂവിനെ പോലെ തോന്നിച്ചു അവന്ടെ മുഖം.അവനെ തന്നെ ഇമവെട്ടാതെ നോക്കുന്ന അവന്ടെ അമ്മയുടെ കണ്ണിലെ ഭാവം എനിക്ക് പരിചിതമാണ്. ഒരിക്കല്‍ പൊള്ളുന്ന പനിയോടെ പുതച്ചു മൂടി കിടന്ന എന്റെ നെറ്റിയില്‍ കൈവച്ച് ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ അടുത്തിരുന്ന എന്റെ അമ്മയുടെ കണ്ണിലെ വേദന..

                      ഒരു ഭൂകമ്പത്തിന്റെ നീരാളി കൈകള്‍ ഒന്നിറുക്കി പുണര്‍ന്നപ്പോള്‍ ഉടഞ്ഞു പോയത് , ഞങ്ങളുടെ ജീവിതമാണ്., ഞങ്ങളുടെ കുടുംബങ്ങളാണ് .. എന്റെ പ്രണയമാണ് ... ജീവിതം സുന്ദരമാണെന്ന് എപ്പോഴും പറയുന്ന, എന്നിലെ ദുഖങ്ങള്‍ പോലും ഊറ്റി എടുത്തു അവന്റെതായ രസതന്ദ്രങ്ങള്‍ ഉപയോഗിച്ചു മധുരമുള്ളതാക്കി മാറ്റുന്ന എന്റെ നന്ദു.. ജീവിതത്തെ ഒരുപാട് സ്നേഹിക്കാന്‍ പഠിപ്പിച്ച അവനും മണ്ണിന്റെ ഭാഗമായ് മാറിയപ്പോള്‍ എല്ലാം വ്യര്‍ത്ഥം എന്ന് തോന്നി പോയി. ജനിച്ചു എന്ന പാപത്തിന്റെ ശിക്ഷയായി ഈ കൂടാരത്തില്‍ എന്നെന്നേക്കും ബന്ധിക്കപ്പെട്ടെന്നു തോന്നിപ്പോയ നിമിഷങ്ങള്‍ ..

                 എന്റെ ചിതറിക്കിടക്കുന്ന ചിലങ്കയിലെ മണികള്‍ നിസ്സന്ഗതയോടെ തിരികെ ശേഖരിക്കുമ്പോള്‍ പ്രത്യാശ , മനസ്സില്‍ എവിടെയോ പൂക്കുന്നത് ഞാന്‍ അറിഞ്ഞു. എന്റെ ഓരോ നിശ്വസങ്ങള്‍ക്കും നിശ്ചയധാര്‍ട്യത്തിന്റെ ദിവ്യത. .. ഇല്ല !! ഒന്നും നിത്യമല്ല !ദുഖവും , നഷ്ട്ടപെടലുകളും, സന്തോഷവും ഒന്നും ...ഇന്നലെകളെ ഇവിടെ ഉപേക്ഷിക്കുക.അമ്മയുടെ ചൂടേറ്റു ഉറങ്ങുന്ന ആ പിഞ്ചു കുഞ്ഞിനെ ഒന്ന് കൂടി നോക്കി ഞാന്‍.
ഇപ്പോള്‍ അവന്ടെ ആയിരം സ്വപ്നങ്ങളെയും പ്രതീക്ഷകളെയും എനിക്ക് വായിക്കാന്‍ കഴിയുന്നു... ഇവിടെ ,ആര്‍ക്കും ഒന്നും നഷ്ട്ടപെട്ടിട്ടില്ല... ഈ ദുര്‍ഗന്ധം നിറഞ്ഞ ക്യാമ്പില്‍ നിന്ന് തുടങ്ങട്ടെ നാളെയുടെ സ്വപ്നങ്ങള്‍
പിറക്കുന്നത്  ..

1 comment: